ചരിത്രം അടയാളപ്പെടുത്തി കെ. രാധാകൃഷ്ണൻ മന്ത്രി പദവിയൊഴിഞ്ഞു. ആലത്തൂരില്‍നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് മന്ത്രി പദവിയൊഴിഞ്ഞത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റുന്ന ചരിത്രത്തിൽ ഇടംനേടുന്ന ഉത്തരവിറക്കിയ ശേഷമാണ് രാധാകൃഷ്ണന്റെ രാജി എന്നതാണ് ശ്രദ്ദേയം. പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്തുവരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.പരസ്യം ചെയ്യൽതർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു. നിലവില്‍ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളില്‍ ആയത് തുടരാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്. ഒന്നരലക്ഷത്തിലേറെ വോട്ടുകൾക്ക് കഴിഞ്ഞ തവണ രമ്യഹരിദാസ് വിജയിച്ച ആലത്തൂരില്‍ 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്റെ വിജയം.
Leave a comment